Friday, February 20, 2009

ഏഴ് സ്വരങ്ങള്‍

ഏഴ് സ്വരങ്ങള്‍
ഉടന്‍ ആരംഭിക്കുന്നു - ഒരു സമ്പൂര്‍ണ സിനിമ നോവല്‍ - ആദ്യമായി ബ്ലോഗിലൂടെ വെള്ളിത്തിരയിലേക്ക് ...... കാത്തിരിക്കൂ കൂടുതല്‍ വിശേഷങ്ങളുമായി ഉടന്‍ വരുന്നു

Wednesday, February 18, 2009

ഇന്റര്‍നെറ്റ്‌ ന്യൂസ്‌ ഇംപാക്ട്‌- സംസ്‌കൃതത്തില്‍ തിളങ്ങിയ ആതിരക്ക്‌ അമേരിക്കയില്‍നിന്നും സ്‌നേഹോപഹാരം


ഇന്റര്‍നെറ്റ്‌ ന്യൂസ്‌ ഇംപാക്ട്‌- സംസ്‌കൃതത്തില്‍ തിളങ്ങിയ ആതിരക്ക്‌ അമേരിക്കയില്‍നിന്നും സ്‌നേഹോപഹാരം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

സംസ്‌കൃതത്തെയും സംഗീതത്തെയും സ്‌നേഹിച്ച പ്രവാസിയുടെ സ്‌നേഹോപഹാരം സ്‌കൂളിലേക്കെത്തിയപ്പോള്‍ ആതിരക്കും അധ്യാപകര്‍ക്കും ആഹ്ലാദത്തിന്റെ അവിസ്‌മരണീയ ദിനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതത്തില്‍ എ ഗ്രേഡോടെ ഒന്നാമതെത്തിയ അവിട്ടത്തൂര്‍ എല്‍.ബി.എസ്‌.എം. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആതിര എ.ആര്‍ നാണ്‌ അമേരിക്കയില്‍നിന്നും പാരിതോഷികവും കത്തും സ്‌കൂളിലെത്തിയത്‌. അമേരിക്കയില്‍ ജോലിചെയ്‌ത്‌ താമസിച്ചുവരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ ജോര്‍ജ്ജ്‌ ഡേവീസാണ്‌ സംസ്‌കൃതത്തോടുളള ആതിരയുടെ ആവേശത്തെ അഭിനന്ദിച്ച്‌ പാരിതോഷികമയച്ചത്‌. ആതിരക്ക്‌ കലോത്സവങ്ങളില്‍ ലഭിച്ച വിജയങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ ഇരിങ്ങാലക്കുട ഡോട്ട്‌ കോമിലും അവിട്ടത്തൂര്‍ എല്‍.ബി.എസ്‌.എം. വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിരുന്നു. ചെറുപ്പകാലം മുതലെ സംസ്‌കൃതത്തിലും സംഗീതത്തിലും കമ്പമുണ്ടായിരുന്ന ജോര്‍ജ്ജിന്‌ ഈ വിദ്യാര്‍ത്ഥിനിയെ സംസ്‌കൃത സംഗീതത്തിലെ പ്രതിഭയായി ഉയര്‍ത്തണമെന്ന ആശയമാണ്‌ ഈ അവിസ്‌മരണീയ നിമിഷത്തിന്‌ വഴിയൊരുക്കിയത്‌. സംസ്‌കൃതത്തിലുളള തുടര്‍പഠനങ്ങള്‍ക്കായി ആതിരക്ക്‌ സഹായധനമായി 2000 രൂപയാണ്‌ സ്‌കൂള്‍ പി.ടി.എ.യുടെ വിലാസത്തില്‍ അയച്ചുകൊടുത്തിട്ടുളളത്‌. അവിട്ടത്തൂര്‍ വാരിയത്ത്‌ എ.രവീന്ദ്രന്റെയും ലതയുടെയും മകളാണ്‌ ആതിര.

Tuesday, February 17, 2009

ഭക്തിയുടെ ഭാവം

ഭക്തിയുടെ ഭാവം

അമ്മ മക്കളോട്‌

മക്കളെ,

അയല്‍വാസികളായി കഴിഞ്ഞ രണ്ടു കൂട്ടുകാരുടെ കഥ മക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട്‌ എട്ടുപത്തുവര്‍ഷമായെങ്കിലും കുട്ടികള്‍ ഇല്ല. ആ ദുഃഖംമൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കാന്‍ ദിവസവും ഈശ്വരനോട്‌ കരഞ്ഞു പ്രാര്‍ഥിക്കും. അങ്ങനെയിരിക്കെ സ്വപ്‌നത്തിലൊരു ദര്‍ശനമുണ്ടായി. ഭഗവാന്‍ സ്വപ്‌നത്തില്‍വന്നുചോദിച്ചു. ''കുട്ടികളുണ്ടായാല്‍ നിനക്ക്‌ തൃപ്‌തിയാവുമോ.'' അയാള്‍ പറഞ്ഞു: ''കുട്ടിയെ കിട്ടിയാല്‍ ഞാന്‍ തൃപ്‌തനാകും.'' ഭഗവാന്‍ അനുഗ്രഹിച്ചിട്ട്‌ മറഞ്ഞു. അധികം നാള്‍ കഴിയുന്നതിനുമുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായി. വലിയ സന്തോഷമായി. പക്ഷേ, പ്രസവിക്കുന്നതുവരെ പുതിയ ആധികളായി. കുട്ടിയ്‌ക്ക്‌ അവയവങ്ങള്‍ എല്ലാം കാണുമോ? ആണായിരിക്കുമോ? പെണ്ണായിരിക്കുമോ? കുട്ടിക്കുവേണ്ടി ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന അയാളുടെ ചിന്തകളില്‍ പിറക്കാന്‍പോകുന്ന കുട്ടി മാത്രമായി, ഈശ്വരചിന്ത മറന്നു.


ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിക്കുവേണ്ടി പണം സൂക്ഷിച്ചുവെക്കാന്‍ തുടങ്ങി. ജോലിചെയ്‌തും കൈക്കൂലി വാങ്ങിച്ചും കുട്ടിക്ക്‌ സമ്പാദിച്ചു. സ്‌കൂളില്‍ചേര്‍ന്ന്‌ കുട്ടി തിരിച്ചുവരുന്നതുവരെ ആധിയാണ്‌. കുട്ടി വലുതാകുന്തോറും അവന്റെ ദുശ്ശാഠ്യങ്ങളും ദുശ്ശീലങ്ങളും വര്‍ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാത്ത അവനെക്കുറിച്ച്‌ ആധി വലുതായി. കോളേജിലെത്തിയതോടെ മദ്യപാനം തുടങ്ങിയ മകന്‍ മാതാപിതാക്കളെവരെ ഉപദ്രവിക്കാന്‍ തുടങ്ങി. മകനെപ്പേടിച്ച്‌ സ്വത്തുവരെ പണയപ്പെടുത്തിയും കടം വാങ്ങിയും അവന്‌ നല്‌കിയ ഈ മാതാപിതാക്കള്‍ മറ്റുള്ളവരുടെ മുമ്പില്‍പ്പോലും പരിഹാസ്യരായി. കടംപോലും ആരും നല്‌കാതായി. പണം കിട്ടാതെയായപ്പോള്‍ മകന്‍ അവരെ ഉപേക്ഷിച്ചുപോയി. മകനുവേണ്ടിയാണ്‌ അവര്‍ ജീവിച്ചത്‌. ജീവിതത്തില്‍ ഭൗതികസുഖം മാത്രം ആഗ്രഹിച്ചവരായിരുന്നു ഇവര്‍. എന്നിട്ട്‌ ദുഃഖം മാത്രം ബാക്കിയായി.

ഇദ്ദേഹത്തിന്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല. ഈശ്വരനുവേണ്ടി ആയിരുന്നു. ''എനിക്ക്‌ കുട്ടികളില്ല. അതിനാല്‍ എല്ലാവരെയും ഈശ്വരന്റെ കുട്ടികളായി കാണാന്‍ എനിക്ക്‌ കഴിയണമേ''-എന്നാണ്‌ അയാള്‍ പ്രാര്‍ഥിച്ചിരുന്നത്‌.
ഈശ്വരന്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിന്‌ അതിനെക്കുറിച്ചോര്‍ത്ത്‌ ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാവാനാണ്‌ പ്രാര്‍ഥിക്കേണ്ടത്‌. ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാവം. യഥാര്‍ഥ തത്ത്വം മനസ്സിലാക്കിയ ആളായിരുന്നു അദ്ദേഹം. എന്താണ്‌ ശാശ്വതമായിട്ടുള്ളത്‌. എന്താണ്‌ ജീവിതം. ഇത്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.

ഭഗവദ്‌കഥകള്‍ പറഞ്ഞും ഈശ്വരനാമം ഉരുവിട്ടും കഴിഞ്ഞ അദ്ദേഹത്തിനും ആനന്ദം ലഭിച്ചു. അദ്ദേഹത്തിന്റെ അടുത്ത്‌ എത്തിയവര്‍ക്കും സന്തോഷമുണ്ടായി. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹം ധര്‍മപ്രവൃത്തികള്‍ക്ക്‌ ചെലവഴിച്ചു. സ്വന്തം ഭക്തിമൂലം അദ്ദേഹത്തിനും ഒരു കുട്ടിജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിന്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. സദ്‌കഥകള്‍ കേട്ടും ഭഗവത്‌നാമങ്ങള്‍ ജപിച്ചും വളര്‍ന്ന ആ കുട്ടി സത്‌സ്വഭാവിയായി. എല്ലാവര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ ആ കുട്ടിയില്‍ അമിതമായി മമത പുലര്‍ത്തിയില്ല. സ്വാര്‍ഥത ഒഴിഞ്ഞ അദ്ദേഹത്തിന്റെ വാര്‍ധക്യകാലത്തും ആനന്ദം ലഭിച്ചു. മറ്റുള്ളവരുടെ ബഹുമാനവും കിട്ടി. കുട്ടി ജനിക്കുന്നതിനുമുമ്പും പിമ്പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.
രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടേത്‌ കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റേയാളുടേത്‌ ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമ ഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കാന്‍ കഴിഞ്ഞു. ''സര്‍വരെയും ഈശ്വരന്റെ കുട്ടികളായി കാണാനുള്ള ശക്തിതരൂ''-എന്ന ആ പ്രാര്‍ഥനയാണ്‌ മക്കള്‍ സ്വീകരിക്കേണ്ടത്‌. അപ്പോള്‍ ആനന്ദം മാത്രമല്ല, നമ്മെ സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല, ലോകം മുഴുവന്‍ ഉണ്ടാവും.

അമ്മ


കടപ്പാട് അമ്മയോട്, മത്രുഭുമിയോടും

Monday, February 2, 2009

പുസ്തക പ്രകാശനം


എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സില്‍ സൗജന്യ ഭക്ഷണം

എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സില്‍ സൗജന്യ ഭക്ഷണം

നെടുമ്പാശ്ശേരി: ചെലവുകുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ യാത്രക്കാര്‍ക്ക്‌ സൗജന്യ ഭക്ഷണം വിളമ്പിത്തുടങ്ങി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി ലഭിക്കും. ഉപ്പുമാവ്‌, കടലക്കറി, ഇഡ്‌ഡലി, വട, ഊത്തപ്പം തുടങ്ങിയവയായിരിക്കും പ്രഭാതഭക്ഷണമായി നല്‍കുക. ഉച്ചഭക്ഷണവും അത്താഴവും വെജിറ്റബിള്‍ പുലാവ്‌, വെജിറ്റബിള്‍ ബിരിയാണി, ജീരപുലാവ്‌, വെജിറ്റബിള്‍ കുറുമ തുടങ്ങിയവയാകും വിളമ്പുക. കൂടാതെ ഫ്രൂട്ട്‌കേക്ക്‌, ഫ്രൂട്ടി, ചായ, കാപ്പി, മിനറല്‍ വാട്ടര്‍ എന്നിവയും ഉണ്ടാകും. ഇതുവരെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനങ്ങളില്‍ ലഘുഭക്ഷണം ആണ്‌ നല്‍കിയിരുന്നത്‌. യാത്രക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ്‌ ചൂടന്‍ഭക്ഷണം വിളമ്പാന്‍ തീരുമാനമെടുത്തത്‌. ഞായറാഴ്‌ച മുതല്‍ കൊച്ചിയില്‍ നിന്നുമുള്ള വാഹനങ്ങളില്‍ ഇത്‌ വിളമ്പി തുടങ്ങി. തിരുവനന്തപുരത്തു നിന്നുമുള്ള വിമാനങ്ങളില്‍ ജനവരി മുതല്‍ ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു. അടുത്തുതന്നെ കോഴിക്കോട്ടും ഇതു തുടങ്ങും. യാത്രക്കാര്‍ക്ക്‌ സൗജന്യ ഭക്ഷണം വിളമ്പുന്ന ആദ്യ ചെലവു കുറഞ്ഞ വിമാന സര്‍വീസാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്ന്‌ അധികൃതര്‍ അറിയിച്ചു.